ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ ലോകായുക്ത റിപ്പോർട്ടിനെതിരെ ജനപ്രതിനിധികൾക്കായുള്ള സ്പെഷ്യൽ കോടതിയെ സമീപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കണ്ടെത്തലുകൾ ഒന്നും ലോകായുക്ത പോലീസ് കണക്കിലെടുത്തിട്ടില്ലെന്ന് ഇഡി കോടതിയിൽ വാദിച്ചു. ലോകായുക്ത റിപ്പോർട്ടിൽ ചേർക്കാതിരുന്ന 27 രേഖകൾ സമർപ്പിക്കാൻ ഇഡി അനുമതി തേടിയിട്ടുണ്ട്.
ലോകായുക്ത സമർപ്പിച്ച റിപ്പോർട്ട് തള്ളണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു.
സിദ്ധരാമയ്യയും കുടുംബവും നടത്തിയ അഴിമതിയിൽ തെളിവുകൾ സഹിതം കണ്ടെത്തിയിരുന്നെന്ന് എട്ട് പേജുള്ള ഹർജിയിൽ ഇഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ നിഗമനങ്ങൾ തെറ്റാണെന്നും തങ്ങളുടെ അന്വേഷണത്തിൽ അഴിമതി നടന്നതായി വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഡ അഴിമതി കേസിൽ ലോകായുക്ത അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ആവശ്യമായ തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. സിദ്ധരാമയ്യയെയും ഭാര്യ പാർവതിയെയും കുറ്റവിമുക്തരാക്കുന്നത് ആയിരുന്നു ലോകായുക്തയുടെ റിപ്പോർട്ട്. ഇതിനെതിരെയാണ് ഇഡി രംഗത്തുവന്നത്.
വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കിയെന്ന സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെ പരാതിയിൽ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടെ നിർദേശ പ്രകാരമാണ് ലോകായുക്ത എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലോകായുക്തയുടെ അന്വേഷണത്തിന് പിന്നാലെ ഇഡിയും മുഖ്യമന്ത്രിയും ഭാര്യയുമുൾപ്പെടെ നാല് പേർക്കതിരെ കേസെടുത്തിരുന്നു.
TAGS: MUDA SCAM | KARNATAKA
SUMMARY: ED challenges Lokayukta’s B report in special court, says details shared not included