പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോര്. ഗ്രൂപ്പില്‍ ചേരി തിരിഞ്ഞാണ് ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്. വിവാദങ്ങള്‍ക്ക് പിന്നില്‍ അബിൻ വർക്കിയാണെന്ന ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതോടെ ചർച്ചകള്‍ വിലക്കി ഗ്രൂപ്പ് അഡ്മിൻ ഓണ്‍ലി ആക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഒന്നിലെറെ യുവതികള്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ചേരിപ്പോര് ശക്തമായിരിക്കുന്നത്. രാഹുല്‍ വിഷയത്തില്‍ സ്ത്രീപക്ഷ നിലപാട് എടുത്തവർക്ക് നേരെ കടുത്ത ആക്രമണവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. അബിൻ വർക്കി, വി പി ദുല്‍ഖിഫില്‍, സ്‌നേഹ എന്നിവർക്കെതിരെയാണ് ആക്രമണം വരുന്നത്. രാഹുലിനെ സംഘടനയ്ക്കുള്ളില്‍ നിന്നും ഒറ്റിയതാണെന്നും പ്രവർത്തകർ ആരോപിക്കുന്നുണ്ട്.
സംസ്ഥാന ഭാരവാഹികളുടെ ഗ്രൂപ്പില്‍ ഒരു കാരിക്കേച്ചർ പങ്കുവച്ചാണ് ചിലർ പ്രതിഷേധം അറിയിച്ചത്. തോളില്‍ കയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറുമെന്നാണ് അടിക്കുറിപ്പോടെ മുന്നില്‍ നടക്കുന്ന ബാഹുബലിയെ പിന്നില്‍ നിന്നും കുത്തുന്ന കട്ടപ്പയുടെ ചിത്രമായിരുന്നു പങ്കുവെച്ചത്. രാഹുല്‍ പദവിയില്‍ തുടരരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട സ്ത്രീപക്ഷ നിലപാട് സ്വീകരിച്ച യുവനേതാക്കള്‍ക്ക് നേരെ രൂക്ഷമായ അധിക്ഷേപവും ആക്രമണവുമാണ് ഉണ്ടായത്.
ഒറ്റതിരിഞ്ഞ് ഇവരെ ആക്രമിച്ചപ്പോള്‍ ചിലർ മൗനം പാലിക്കുകയും ചിലർ പ്രതിരോധവുമായി രംഗത്ത് വരികയുമായിരുന്നു. തുടർന്ന് മണിക്കൂറുകളുടെ ഇടവേളകളില്‍ പാലക്കാട് എംഎല്‍എ രാഹുലിനെതിരെ ഒന്നിലേറെ യുവതികള്‍ വിവിധ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ ഗ്രൂപ്പില്‍ തമ്മിലടിയും ചേരിപ്പോരും നടന്നിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തലിന്റെ അനുകൂലികളാകാം ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്.
ചതിയുടെ മുഖ്യ ആയുധം അവന്റെ കള്ളച്ചിരിയാണ്, തിരിച്ചറിയാൻ കഴിയാത്ത ചിരി. ആട്ടിൻതോലിന് പകരം പച്ചതത്തയുടെ കുപ്പായമണിഞ്ഞ ചെന്നായ എന്നൊക്കെയാണ് ചില ഭാരവാഹികള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രശ്നത്തിന് തിരി കൊളുത്തി വിട്ടവർ കൂടെ നിന്നവർ തന്നെയെന്നും ഗ്രൂപ്പില്‍ ആക്ഷേപം ഉയർന്നിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന ഔദ്യോഗിക ഗ്രൂപ്പ് തന്നെ ഇതോടെ പൂട്ടിച്ചിരിക്കുകയാണ്.
SUMMARY: Fight in Youth Congress WhatsApp group; discussion banned