മൂന്നാർ: ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഒന്നരമണിക്കൂറായി വിനോദസഞ്ചാരികളും ജീവനക്കാരുമടക്കം അഞ്ചുപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിലും കൂടുതല്‍പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവരെ താഴെയിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ക്രെയിനിന്റെ ഫ്യൂസ് പോയതാണ് നിലവിലെ സാഹചര്യത്തിന് കാരണം. ആകാശത്തിരുന്ന ഭക്ഷണം കഴിക്കാവുന്ന പുതിയ സംവിധാനമാണിത്. സാഹസിക ടൂറിസത്തിന്റെ ഭാഗമായാണ് ഇടുക്കി ആനച്ചാലില്‍ ഇത് നടപ്പിലാക്കിയത്. വളരെ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇത് തുടങ്ങിയത്. ഒരേസമയം 16പേർക്ക് ഇതില്‍ കയറാനാകും. ക്രെയിൻ ഉപയോഗിച്ച് 150 അടിയിലേറെ ഉയരത്തില്‍ പേടകത്തെ ഉയർത്തും.
അര മണിക്കൂറോളമാണ് ഇതില്‍ ചെലവഴിക്കാൻ കഴിയുക. ഭക്ഷണം കഴിക്കുന്നതിനൊപ്പം ആകാശക്കാഴ്‌ചകള്‍ ആസ്വദിക്കാനുമാകും. ക്രെയിനിനുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പേടകത്തെ താഴ്‌ത്താനാകുന്നില്ലെന്നാണ് വിവരം. മൂന്നാറില്‍ നിന്നും സുരക്ഷാ സേനയും ഫയർഫോഴ്‌സും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
സീറ്റ് ബെല്‍റ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉള്ളതിനാല്‍ ആരും താഴേക്ക് വീഴില്ലെന്നാണ് അധികൃതർ പറയുന്നത്. ഫ്യൂസ് ശരിയാക്കാൻ ഏറെ സമയമെടുത്തേക്കും. അതിനാല്‍, കുടുങ്ങിക്കിടക്കുന്നവരെ വടം കെട്ടി താഴേക്ക് ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
SUMMARY: Five people get stuck in a crane during sky dining














