ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ലഖ്നൌവിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികളെ പാർപ്പിച്ചിരുന്ന അഭയകേന്ദ്രത്തിൽ ഭക്ഷ്യവിഷബാധ. അഭയകേന്ദ്രത്തിൽ അന്തേവാസികളായിരുന്ന നാല് കുട്ടികൾ മരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 20 കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം കേന്ദ്രത്തിൽ നിന്നും ഭക്ഷണം കഴിച്ച 20 കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻതന്നെ കുട്ടികളെ ലോക്ബന്ധു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. 12നും 17നും ഇടയിൽ പ്രായമുള്ള രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം പൊസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
147 പെൺകുട്ടികളാണ് അഭയ കേന്ദ്രത്തിൽ കഴിയുന്നത്. ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താൻ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് അന്വഷണം തുടങ്ങി. ഭക്ഷ്യസുരക്ഷാവകുപ്പ് ആഭയകേന്ദ്രത്തിലെത്തി ഭക്ഷണത്തിന്റെ സാംപിൾ ശേഖരിച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ആശുപത്രിയിലെത്തി കുട്ടികളുമായി സംസാരിച്ചു. ഷെൽട്ടർ ഹോമിലെ ബാക്കിയുള്ള കുട്ടികളുടെ ആരോഗ്യം നിരീക്ഷിക്കാൻ മെഡിക്കൽ സംഘത്തെ അയച്ചതായി അധികൃതർ അറിയിച്ചു. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന 147 കുട്ടികളാണ് കേന്ദ്രത്തിൽ ഉള്ളതെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസർ വികാസ് സിംഗ് പറഞ്ഞു.
<BR>
TAGS : FOOD POISONING | UTTAR PRADESH
SUMMARY : Food poisoning at a rehabilitation center for mentally challenged children in UP; four children die