ബെംഗളൂരു: തന്നെ ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ. മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസിലെ ഹർജിക്കാരനായ ടി. ജെ. എബ്രഹാം ആണ് പരാതി നൽകിയത്. തന്നെ ബ്ലാക്ക്‌മെയിലർ എന്നും, ഇതര ജാതിക്കാരനെന്നും വിളിച്ച് മുഖ്യമന്ത്രി അധിക്ഷേപിച്ചതായി അദ്ദേഹം ആരോപിച്ചു.
മുഡ കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ ഗവർണർ താവർചന്ദ് ഗെലോട്ടിനോട് ആവശ്യപ്പെട്ടതിന്റെ പക തീർക്കുകയാണെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു. എന്ത് വന്നാലും കേസുമായി മുമ്പോട്ട് പോകുമെന്നും, ഇതിനകം സിദ്ധരാമയ്യക്കെതിരായ വീഡിയോ തെളിവുകൾ ഇഡിക്ക് കൈമാറിയതായും എബ്രഹാം പറഞ്ഞു.
മുഡ കേസില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ ടി.ജെ. എബ്രഹാം, സ്‌നേഹമയി കൃഷ്ണ, പ്രദീപ് കുമാര്‍ എസ്.പി എന്നിവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ജൂലൈയില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു. മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു ഔട്ടർ റിങ് റോഡിലുള്ള കേസരയിൽ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു നഗരവികസന അതോറിറ്റിക്കു നൽകിയിരുന്നു. പകരം നൽകിയ ഭൂമി അവർ അർഹിക്കുന്നതിനേക്കാൾ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും ആരോപണമുണ്ട്.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Advocate-activist files defamation case against CM Siddaramaiah for calling him blackmailer