ചെന്നൈ: തമിഴ്‌നാടിലെ തൂത്തുക്കുടിയിൽ കഞ്ചാവ് വിൽപന ചോദ്യംചെയ്ത രണ്ട് സഹോദരങ്ങളെ ഗുണ്ടാ സംഘം കൊന്ന് കുഴിച്ചുമുടി. പണ്ടുകരൈ സ്വദേശി മാരിപാണ്ടി, സഹോദരനും ഭിന്നശേഷിക്കാരനുമായ അരുൾരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനു സമീപം കഞ്ചാവും ലഹരി വസ്തുക്കളും വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹോദരങ്ങൾ കച്ചവടക്കാരെ ചോദ്യം ചെയ്യുകയും വിവരം പോലീസിൽ അറിയിക്കുമെന്ന് താക്കീതു ചെയ്യുകയുമായിരുന്നു. ഇതിൽ കുപിതരായ സംഘം കഴിഞ്ഞമാസം 27ന് ഇരുവരെയും തട്ടിക്കൊണ്ടു പോയെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇരുവരെയും കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വനപ്രദേശത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായതായും മറ്റു രണ്ട് പേർക്കായി അന്വേഷണം ശക്തമാക്കിയെന്നും പോലീസ് പറഞ്ഞു.