തിരുവനന്തപുരം: കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുണ്ടെന്നും സ്റ്റേ ചെയ്യണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. സിബിഎസ്‌ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർഥികളുടെ മാർക്ക് ഏകീകരണ ഫോർമുല നടപ്പാക്കിയത് അസമസ്വം ഒഴിവാക്കാനാണ് എന്നാണ് സർക്കാറിന്റെ വാദം.
വിഷയം ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗവും ചർച്ച ചെയ്യും. സിംഗിള്‍ ബെഞ്ച് വിധിയില്‍ സ്റ്റേ നേടുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുക. കോടതി കേസിന് സ്റ്റേ നല്‍കാതെ പിന്നീട് പരിഗണിക്കാമെന്ന് ഉത്തരവിടുകയാണെങ്കില്‍ സർക്കാരിന് സിംഗിള്‍ ബെഞ്ച് ഉത്തരവ് അനുസരിക്കേണ്ടിവരും.
സ്റ്റേ ലഭിച്ചാല്‍ എത്രയും പെട്ടെന്ന് പ്രവേശന നടപടികളിലേക്ക് കടക്കാനാകും സർക്കാർ ശ്രമിക്കുക. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി ജനറല്‍ എൻ മനോജ് കുമാറും സീനിയർ ഗവ. പ്ലീഡർ പി ജി പ്രമോദുമാണ് ഹാജരാകുന്നത്. ഇന്നലെയാണ് കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കിയത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്.
SUMMARY: Government approaches division bench against order cancelling KEEM exam results