പത്തനംതിട്ട: മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ കായലിലെ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ച ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസില്‍ ബോട്ടുടമ 40.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പന്തളം തോന്നല്ലൂര്‍ കാക്കുഴി പുത്തന്‍വീട്ടില്‍ നാസിയ ഹസന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
പത്തനംതിട്ട ഇറിഗേഷൻ വിഭാഗത്തിൽ സീനിയർ ഹെഡ്ക്ലാർക്കായിരുന്ന അബ്ദുൾ മനാഫ് (43) 2022 മേയ് എട്ടിന് ആലപ്പുഴ മതികായലിനു സമീപം ഹൗസ് ബോട്ടിൽ നിന്നും വെള്ളത്തിൽ വീണു മരിച്ച സംഭവത്തിലാണ് വിധി. അഭിഭാഷകനായ സി.വി. ജ്യോതിരാജ് മുഖേനയാണ് നാസിയ ഹസന്‍ ഹർജി നൽകിയത് ആലപ്പുഴ ആര്യനാട് മണ്ണാഞ്ചേരി വേതാളം വീട്ടില്‍ കനാല്‍ ക്രൂയിസ് ഹൗസ് ബോട്ട് ഉടമ ബിജിമോളെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹർജി.
ഓഫീസിലെ സഹപ്രവര്‍ത്തകന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ടാണ് ജീവനക്കാര്‍ ചേര്‍ന്ന് ഹൗസ് ബോട്ട് വാടകയ്ക്കെടുത്തിരുന്നത്. സംഭവ ദിവസം രാവിലെ യാത്രതിരിച്ച സംഘം ഉച്ചകഴിഞ്ഞ് മൂന്നോടെ ഉച്ചഭക്ഷണം കഴിക്കുന്നതിനായി ബോട്ട് അടുപ്പിക്കുന്നതിനിടെയാണ് ഡെക്കില്‍ നിന്ന് അബ്ദുല്‍ മനാഫ് വെള്ളത്തിലേക്കു വീണത്. ഡെക്കിന് വേലിയടക്കമുള്ള സുരക്ഷാ സംവിധാനമില്ലാതിരുന്നതും ജാക്കറ്റില്ലാതിരുന്നതും ഉള്‍പ്പെടെയുള്ള സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് നാസിയ ഹര്‍ജി നല്‍കിയത്.
SUMMARY: Government official dies after falling from houseboat during excursion: Boat owner ordered to pay Rs 40.10 lakh compensation