കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന ‘ഹാല്‍’ സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. രണ്ടു തവണ സിനിമ കണ്ടതിന് ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. സിനിമയിലെ മൂന്ന് രംഗങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് നല്‍കിയ ഹർജിയിലാണ് തീരുമാനം.
സിനിമ മത സൗഹാർദം തകർക്കുന്നതാണെന്നും പ്രദർശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ടാണ് കത്തോലിക്ക കോണ്‍ഗ്രസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ക്രൈസ്തവരേയും താമരശേരി ബിഷപ്പിനേയും സിനിമയിലൂടെ അപമാനിക്കുന്നു എന്നായിരുന്നു ആക്ഷേപം. ഇത്തരം രംഗങ്ങള്‍ മാറ്റാതെ തന്നെ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു അപ്പീല്‍. ഇതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ച് സിനിമ വീണ്ടും കണ്ടത്.
ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയുടെ ഇതിവൃത്തം മുസ്ലിം യുവാവും ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയമാണ്. ഒരു ഡസനോളം കട്ടുകള്‍ നിര്‍ദേശിച്ച സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം ചോദ്യംചെയ്ത് നിര്‍മാതാവ് ജൂബി തോമസും സംവിധായകന്‍ മുഹമ്മദ് റഫീഖും നല്‍കിയ ഹരജിയിലായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ബീഫ് ബിരിയാണി കഴിക്കുന്ന സീനുകളടക്കം ഒഴിവാക്കാന്‍ തയ്യാറാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതും കണക്കിലെടുത്തായിരുന്നു ഉത്തരവ്. ക്രിസ്ത്യന്‍ സമുദായത്തെയും താമരശ്ശേരി ബിഷപ്പ് ഹൗസിനെയും പ്രതിപാദിക്കുന്ന സിനിമയിലെ മൂന്ന് സീനുകള്‍ക്ക് സിംഗിള്‍ബെഞ്ച് അനുമതി നല്‍കിയതിനെയാണ് കാത്തലിക് കോണ്‍ഗ്രസ് അപ്പീല്‍ നല്‍കിയത്.
SUMMARY: Hall Cinema; Appeal of Central Government and Catholic Congress dismissed














