തിരുവനന്തപുരം: നഴ്‌സിങ് വിദ്യാർഥിയുടെ മരണത്തില്‍ അന്വേഷണത്തിനു നിർദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സർവകലാശാലയ്ക്കാണു മന്ത്രിയുടെ നിർദേശം. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) വെള്ളിയാഴ്ചയാണ് താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്‌റ്റലിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചത്.
അതേസമയം കേസില്‍ കോളേജ് പ്രിൻസിപ്പലിന്‍റെയും അധ്യാപകരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തി. സഹപാഠികളായ മൂന്നു വിദ്യാർഥികള്‍ക്ക് കോളേജില്‍ അമ്മുവുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അത് കോളേജിനുള്ളില്‍ തന്നെ പരിഹരിച്ചതാണെന്നും ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ലായിരുന്നുവെന്ന് ക്ലാസ് ടീച്ചർ ഉള്‍പ്പെടെ മൊഴി നല്‍കി.
ആരോപണ വിധേയരായ വിദ്യാർഥിനികളെയും അടുത്ത ദിവസം പോലീസ് ചോദ്യം ചെയ്യും. ലോഗ് ബുക്ക് കാണാതായതും ടൂർ കോഓഡിനേറ്ററായി അമ്മുവിനെ തിരഞ്ഞെടുത്തതുമൊക്കെ അമ്മുവും മറ്റ് വിദ്യാർഥികളുമായുള്ള തർക്കം രൂക്ഷമാക്കിയിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്തതാണെന്ന് ക്ലാസ് ടീച്ചറും പറയുന്നു.
അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു. ക്ലാസില്‍ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റല്‍ വാർഡനടക്കം മൊഴി നല്‍കിയത്. മൂന്നു വിദ്യാർഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസില്‍ വഴക്കുണ്ടായെന്നാണ് പോലീസിന്റെ നിഗമനം.
ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിക്കാൻ അമ്മുവിൻറെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സഹപാഠികളുടെ മാനസിക പീഡനം സംബന്ധിച്ച് അമ്മുവിൻറെ അച്ഛൻ, പ്രിൻസിപ്പലിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. അമ്മുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർഥി സംഘടനകളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS : VEENA GEROGE
SUMMARY : Health Minister has ordered an investigation into the death of a nursing student in Pathanamthitta