ഹാനോയ് : വിയറ്റ്നാമിൽ ഇടതടവില്ലാതെ തുടരുന്ന മഴയിൽ മരിച്ചത് 41 പേർ. കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ വൻനാശം. മധ്യ വിയറ്റ്നാമിലാണ് മഴ കൂടുതൽ നാശം വിതച്ചത്. വെള്ളപ്പൊക്കത്തിൽ 52,000-ത്തിലധികം വീടുകൾ മുങ്ങി. അരലക്ഷത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിനുപേരെ മാറ്റിപ്പാർപ്പിച്ചു.
തീരദേശ നഗരങ്ങളായ ഹോയി ആൻ, നാ ട്രാങ് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്. രാജ്യത്തെ ഏറ്റവും വലിയ കാപ്പി കൃഷി മേഖലയായ ഡാക് ലാക് പ്രവിശ്യയിൽ, പതിനായിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിൽ പ്രധാന റോഡുകൾ തകർന്നു. വിവിധ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൽമേഗി, ബുവാലോയ് എന്നീ രണ്ട് ചുഴലിക്കാറ്റുകൾ നാശംവിതച്ചതിന് പിന്നാലെയാണ് വിയറ്റ്നാമിനെ ദുരിതത്തിലാക്കി പ്രളയമുണ്ടായത്.
ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ വിയറ്റ്നാമിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ 2 ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങൾ വരുത്തിയതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. കൊടുങ്കാറ്റ് കാരണം വിളവെടുപ്പ് നിലച്ചതിനാൽ ദുരിതത്തിലായ കർഷകർക്ക് വെള്ളപ്പൊക്കം വീണ്ടും തിരിച്ചടിയായി. രാജ്യത്തെ ഏറ്റവും വലിയ കാപ്പി കൃഷി മേഖലയായ ഡാക് ലക് പ്രവിശ്യയിൽ പതിനായിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിലായതായി സംസ്ഥാന വാർത്താ ഏജൻസിയായ ടുവോയ് ട്രെ റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റന്റ് കോഫിയിലും ചില എസ്പ്രെസോ മിശ്രിതങ്ങളിലും അടക്കം ഉപയോഗിക്കുന്ന റോബസ്റ്റയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒന്നാണ് വിയറ്റ്നാം
SUMMARY: Heavy rain; Floods in Vietnam, 41 dead














