ബെംഗളൂരു: അനധികൃത ബെറ്റിങ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗയിലെ എംഎല്‍എയായ കെ.സി. വീരേന്ദ്ര പപ്പിയെയാണ് സിക്കിമിലെ ഗാങ്‌ടോക്കില്‍നിന്ന് ഇഡി അറസ്റ്റ്‌ചെയ്തത്. ഗാങ്‌ടോക്കിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ വീരേന്ദ്രയെ ബെംഗളൂരുവിലെ കോടതിയിൽ ഹാജരാക്കാൻ ട്രാൻസിറ്റ് റിമാൻഡ് ലഭിച്ചതോടെ ഇന്ന് ബെംഗളൂരുവില്‍ എത്തിക്കും. ചിത്രദുർഗയിൽ നിന്നുള്ള എംഎൽഎയാണ് കെ.സി. വീരേന്ദ്ര.
വിദേശത്തെ കാസിനോകളുമായി ബന്ധമുള്ള വമ്പന്‍ ബെറ്റിങ് റാക്കറ്റാണ് വീരേന്ദ്ര പപ്പിയും സഹോദരനായ കെ.സി. തിപ്പെസ്വാമിയും മറ്റു ബന്ധുക്കളും ചേര്‍ന്ന് നടത്തിയിരുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വെള്ളി, ശനി ദിവസങ്ങളിലായി വീരേന്ദ്ര പപ്പിയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സിക്കിമില്‍ ഭൂമിയിടപാടിനായി എത്തിയ എംഎല്‍എയെ അവിടെനിന്ന് കസ്റ്റഡിയിലെടുത്തത്.
വീരേന്ദ്രയുമായും സഹോദരങ്ങളുമായും ബന്ധമുള്ള രാജ്യത്തെ 31 സ്ഥലങ്ങളിൽ വെള്ളിയാഴ്ച ഇഡി ഒരേസമയമാണ് പരിശോധന നടത്തിയത്. ബെംഗളൂരുവിലെ വസതിയിൽ ഇഡി നടത്തിയ പരിശോധനയില്‍ ഒരു കോടിയുടെ വിദേശ കറൻസി ഉൾപ്പെടെ 12 കോടി രൂപ കണ്ടെടുത്തു. ദുബായ് കേന്ദ്രീകരിച്ചുള്ള അനധികൃത അന്താരാഷ്‌ട്ര വാതുവയ്‌പ്പ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ഇഡി ഇയാളിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. എംഎൽഎയും സഹോദരനും അനധികൃത വാതുവയ്‌പ്പ് സൈറ്റുകളും ദുബായിയിൽ ഗെയിമിങ് സെന്ററും നടത്തിയിരുന്നതായി ഇഡി പറഞ്ഞു.
SUMMARY: Illegal betting app case; Congress MLA K.C. Virendra, arrested in Gangtok, will be brought to Bengaluru