ധാക്ക: ബംഗ്ലാദേശ് ഛത്ര ലീഗ് എന്ന വിദ്യാർത്ഥി സംഘടനയെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചു നിരോധിച്ചു. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ വിദ്യാർഥി സംഘടനയായിരുന്നു ഇത്. തീവ്രവാദി സംഘടനയെന്ന് കുറ്റപ്പെടുത്തിയാണ് ഭരണകൂടത്തിൻ്റെ നീക്കം.
രാജ്യത്ത് വിവേചനത്തിനെതിരായ വിദ്യാർത്ഥി കൂട്ടായ്മ മുന്നോട്ട് വെച്ച അഞ്ച് ആവശ്യങ്ങളിൽ ഒന്നാണിത്. നിലവിലെ ഭരണഘടന റദ്ദാക്കുക, പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനെ പുറത്താക്കുക, ബി.സി.എല്ലിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഇന്നയിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടെ ഗുരുതര നിയമ ലംഘനങ്ങൾ നടത്തിയ സംഘടനയാണ് ബംഗ്ലാദേശ് ഛത്ര ലീഗ് എന്ന് ഭരണകൂടം വിമർശിച്ചു. ബുധനാഴ്ചയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇന്നലെ തന്നെ ഇത് നിലവിൽ വന്നു.
അതേസമയം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പേരിൽ ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധം ആരംഭിച്ചു. ഹസീനയുടെ രാജിക്കത്ത് തന്റെ പക്കൽ ഇല്ലെന്ന പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ആഴ്ച ഒരു ബംഗ്ലാദേശി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷഹാബുദ്ദീന്റെ വിവാദ പ്രസ്താവന. ഇതോടെ ഹസീന ശരിക്കും രാജിവച്ചോ എന്ന ചോദ്യവുമായി വിദ്യാർഥി സംഘടനകൾ വീണ്ടും തെരുവിലിറങ്ങി. ഷഹാബുദ്ദീൻ രാജിവയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽ അഭയം തേടിയിരുന്നു. ഹസീന രാജിവച്ച വിവരം പ്രസിഡന്റ് തന്നെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, നോബൽ ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ അധികാരത്തിലേറി. ഇന്ത്യയിൽ തുടരുന്ന ഹസീന ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
<BR>
TAGS : BANGLADESH
SUMMARY : In Bangladesh, the student organization of Sheikh Hasina’s party was banned under the Anti-Terrorism Act