ബെംഗളൂരു: സംസ്ഥാന സർക്കാറിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ബെംഗളൂരു കബ്ബന്‍ റോഡിലെ ഫീൽഡ്മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച രാവിലെ വിപുലമായ പരിപാടികളോടെ തുടക്കമാകും. രാവിലെ ഒൻപതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തി സംസ്ഥാനതല ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കും. തുടർന്ന് തുറന്ന ജീപ്പിൽ മുഖ്യമന്ത്രി പരേഡ് പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷം വിദ്യാർഥികൾ, വിവിധ സൈനിക, പോലീസ് വിഭാഗങ്ങൾ എന്നിവരുടെ മാർച്ച് പാസ്‌റ്റ്, മാസ് ഡ്രിൽ, കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടത്തും.
സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഇ-പാസ് മുഖേനയാണ് പ്രവേശനം അനുവദിക്കുന്നത്. 3000 പേർക്കാണ് പാസ് നൽകുന്നത്. www.sevasindhu.karnataka.gov.in എന്ന വെബ് സൈറ്റ് മുഖേനയാണ് പാസ് നൽകുന്നത്. പാസെടുത്തവർ രാവിലെ 8.30-ഓടെ എത്തി 5-ാം നമ്പർ ഗേറ്റിലൂടെ പ്രവേശിച്ച് ഏഴ്, എട്ട്, ഒൻപത് ബ്ലോക്കുകളിൽ ഇരിക്കണമെന്നാണ് നിർദേശം. പാസിന് ഒപ്പം തിരിച്ചറിയൽ രേഖയും കൈവശമുണ്ടായിരിക്കണം. സുരക്ഷാ പരിശോധനയ്ക്ക് ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക.
നഗരത്തിലെ വിവിധ മലയാളി സംഘടനകളുള്‍, സ്കൂളുകൾ, സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, റെയിൽവേ തുടങ്ങിയവയുടെ നേതൃത്വത്തിലും വെള്ളിയാഴ്ച സ്വാതന്ത്രദിനാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 1150 പോലീസുകാരെയാണ് പരേഡ് ഗ്രൗണ്ടിൽ മാത്രം സുരക്ഷയ്ക്കു നിയോഗിച്ചിച്ചിരിക്കുന്നത്. 100 സിസി ടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷനുകൾ, ബസ് ടെർമിനലുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ബാഗുകൾ പരിശോധിക്കാൻ സ്കാനറുകൾ, മെറ്റൽ ഡിറ്റക്ടറുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ആംബുലൻസുകളും ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകരുടെ സേവനം എന്നിവയും ലഭ്യമാണ്.
SUMMARY: INDEPENDENCE DAY CELEBRATION: State-level celebrations begin at 9 am at Maneksha Parade Ground.