ബെംഗളൂരു: സംസ്ഥാനത്ത് സാധാരണക്കാര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഇന്ദിര കാന്റീന്‍ പദ്ധതിക്ക് ശേഷം ഇന്ദിരാ ഫുഡ് കിറ്റ് എന്നപേരില്‍ അവശ്യവസ്തുക്കളടങ്ങിയ കിറ്റ് റേഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പോഷക ഗുണമുള്ള ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളുമടങ്ങിയ കിറ്റാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലുള്ള റേഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരു കിലോ പഞ്ചസാര, ഒരു കിലോ ഉപ്പ്, ഒരു കിലോ പരിപ്പ്, ഒരു ലിറ്റര്‍ പാചക എണ്ണ, 100 ഗ്രാം ചായപ്പൊടി, 50 ഗ്രാം കാപ്പിപ്പൊടി, രണ്ടു കിലോ ഗോതമ്പ് തുടങ്ങിയ അവശ്യവസ്തുക്കളായിരിക്കും കിറ്റിലുണ്ടാകുക. നിലവിലുള്ള റേഷന്‍ വിതരണ സംവിധാനത്തിലൂടെയായിരിക്കും കിറ്റ് വിതരണം.
അന്നഭാഗ്യ പദ്ധതി പ്രകാരം പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് അധികമായി നല്‍കുന്ന അഞ്ചു കിലോ അരിക്ക് പകരമായിട്ടാണ് ഇന്ദിര ഫുഡ് കിറ്റ് നല്‍കുന്നത്. അന്നഭാഗ്യ പദ്ധതി പ്രകാരം മുന്‍ഗണനാ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ഒരോ മാസവും പത്തു കിലോ അരിയാണ് ലഭിക്കുക. ഇതില്‍ അഞ്ചു കിലോ കേന്ദ്ര സര്‍ക്കാരും അഞ്ചു കിലോ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. എന്നാല്‍ പല കുടുംബങ്ങള്‍ക്കും ആവശ്യമുള്ളതിനേക്കാള്‍ അരി ലഭിക്കുന്നുണ്ടെന്നും അതിനാല്‍ ഇത്തരത്തിലുള്ള അരിയുടെ ഏറിയ പങ്കും ഇത് മറിച്ചുവില്‍ക്കുന്നതിലേക്ക് നയിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അഞ്ചുകിലോ അരിക്ക് പകരം ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ പോഷക കിറ്റ് നല്‍കാന്‍ തീരുമാനിച്ചത്.
പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ സര്‍വേ നടത്തിയിരുന്നു. ഇതില്‍ 90ശതമാനം ഗുണഭോക്താക്കളും അധികമുള്ള അഞ്ചു കിലോ അരിക്ക് പകരമായി ഇത്തരത്തിലുള്ള പലചരക്ക് കിറ്റ് ലഭിക്കുന്നതിലാണ് താത്പര്യമറിയിച്ചത്.
പദ്ധതി നടപ്പാക്കുമ്പോള്‍ ഒരു മാസം 512 കോടിയുടെ ചെലവും വര്‍ഷത്തിൽ 6144 കോടിയുടെ ചെലവുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ അഞ്ചു കിലോ അരി നൽകുമ്പോഴുള്ള ചെലവിനേക്കാള്‍ കുറവാണിതെന്നും മാസം 60 കോടിയോളം ഇതിലൂടെ ലാഭിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു. 1.28 കോടി ബിപിഎൽ ഗുണഭോക്താക്കളാണ് കര്‍ണാടകയിലുള്ളത്. ഒരു കുടുംബത്തിനുള്ള കിറ്റിന് 400 രൂപയാണ് സര്‍ക്കാര്‍ ചെലവായി കണക്കാക്കുന്നത്.
SUMMARY: Indira Food Kit with seven essential items including sugar; Karnataka government launches new scheme after Indira Canteen