ടോക്കിയോ: ജപ്പാന്റെ ആദ്യവനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ പിൻഗാമിയായിട്ടാണ് ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാർട്ടി സനേ തകായിച്ചി എത്തുന്നത്. 465 അംഗ പാർലമെന്റില്‍ 237 വോട്ടുകള്‍ നേടിയാണ് 64 വയസ്സുള്ള തകായിച്ചി ഭൂരിപക്ഷം ഉറപ്പിച്ചത്.
ചൈനയെ ശക്തമായി വിമർശിക്കുന്ന ഒരു യാഥാസ്ഥിതിക നേതാവാണ് സനേ തകായിച്ചി. അഞ്ച് വർഷത്തിനുള്ളിലുണ്ടാവുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് സനേ തകായിച്ചി. ജപ്പാൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ഭാവി തലമുറയ്ക്ക് ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി ജപ്പാനെ പുനർനിർമിക്കുമെന്നും തകായിച്ചി പറഞ്ഞു.
1993ല്‍ ജന്മനാടായ നാരയില്‍ നിന്ന് സ്വതന്ത്രയായി ജപ്പാനിലെ പാർലമെന്റിന്റെ അധോസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തകായിച്ചി തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. എല്‍ഡിപിയുടെ തീവ്ര വിഭാഗത്തിലെ പ്രമുഖ നേതാവായ സനേ തകായിച്ചി അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശിഷ്യ കൂടിയാണ്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായിച്ചിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇത് ഒരു ചരിത്രപരമായ നാഴികക്കല്ലാണ്, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Japan’s first female prime minister; Sane Takaichi takes office