പാനൂര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി അരുണ്‍, നാലാം പ്രതി സബിൻ ലാല്‍, അഞ്ചാം പ്രതി അതുല്‍ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പാനൂർ പോലീസ് ഇതുവരെ കേസില്‍ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിനെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയ കേസാണ് പാനൂർ സ്ഫോടനം. ബോംബ് നിർമാണത്തിന് പിന്നില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയാണെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പോലീസ് പിടികൂടിയത്. സ്ഫോടനത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിർമാണത്തിൻറെ മുഖ്യസൂത്രധാരൻ വിനീഷെന്നാണ് പോലീസ് പറയുന്നത്.
ഇയാളുടെ വീടിന് തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിർമിച്ചിരുന്നത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ മുഴുവൻ പ്രതികളും പിടിയിലായിട്ടും പോലീസ് ഇതുവരെയായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
TAGS : PANOOR BOMB BLAST CASE | ACCUSED | COURT
SUMMARY : Panur blast; The court granted bail to the accused