ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) കേസിൽ തനിക്കെതിരായ വിചാരണ നടപടികളുടെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് മാറ്റിവെച്ച് കർണാടക ഹൈക്കോടതി. ഹർജിയിൽ വാദം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കോടതി തീരുമാനം. മുഡ അഴിമതിയുമായി ബന്ധപ്പെട്ട് ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സിദ്ധരാമയ്യക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നത്.
കേസിൽ തുടർ നടപടികൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ ഹർജിയും കോടതി പരിഗണിച്ചു. ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ തുടർനടപടികൾക്കെതിരെ കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ഉത്തരവ് മാറ്റിവെച്ചത്. ഗവർണറുടെ ഉത്തരവിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് ഓഗസ്റ്റ് 19-ആണ് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം മുഡ ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് എതിര്‍ കക്ഷികളായ സാമൂഹ്യ പ്രവര്‍ത്തകരുടെ വാദം. 2013 -18ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്ന കാലയളവില്‍ മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ഭൂമി കൈമാറ്റം നടത്തിയതിന്റെ തെളിവ് സാമൂഹ്യപ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണ അടുത്തിടെ കോടതിക്ക് കൈമാറിയിരുന്നു. കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഗവർണർ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അയച്ചിട്ടുണ്ട്.
TAGS: MUDA SCAM | SIDDARAMIAH
SUMMARY: HC completes hearing on CM’s petition challenging Guv’s prosecution nod, reserves orders