ചെന്നൈ: കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിക്കുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ഡി എം കെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. കേസ് സിബിഐക്ക് കൈമാറണമെന്നോ അല്ലെങ്കിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിക്കണമെന്നോ ആവശ്യപ്പെട്ട് പാർട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായി ടി വി കെ അഭിഭാഷകൻ അരൈവഴകൻ ദേശീയ മാധ്യമമായ എൻ ഡി ടി വിയോട് പറഞ്ഞു. ഹൈക്കോടതിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിൽ പരുക്കേറ്റ എൺപത്തിയൊന്ന് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിന് കാരണമെന്താണെന്നതിനെക്കുറിച്ച് വലിയ പ്രചരണമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ നടക്കുന്നത്.
ദൃക്സാക്ഷികളുടെ പ്രതികരണങ്ങൾ സർക്കാരിനെയും പോലീസിനെയും പ്രതിരോധത്തിലാക്കുന്നതാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ വലിയ വിഭാഗം നടൻ വിജയ്‌യെ കുറ്റപ്പെടുത്തി രംഗത്ത് വന്നതിന് പിന്നിലും പ്രത്യേക അജണ്ട തന്നെ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ടി.വി.കെ നേതൃത്വം സംശയിക്കുന്നത്. എന്തൊക്കെ വീഴ്ചകൾ വിജയ്‌യുടെ ഭാഗത്തും ടി.വി.കെ നേതൃത്വത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായാലും, പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകൾ അതുകൊണ്ടൊന്നും മൂടിവയ്ക്കാൻ കഴിയുകയില്ലെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. ഒരു ലാത്തിചാർജിൻ്റെ ദൃശ്യവും, പവർ കട്ട് ആരോപണവും സംഭവസ്ഥലത്ത് നിന്നുതന്നെ പ്രചരിക്കുന്നുണ്ട്. സി.ബി.ഐ അന്വേഷണം വന്നാൽ, ഇത് പ്രധാന തെളിവായി മാറും.
പതിനായിരം പേരെ പ്രതീക്ഷിച്ച സ്ഥലത്ത് 25,000 പേര് വന്നു എന്ന് പറഞ്ഞ പൊലീസും ഇപ്പോൾ വെട്ടിലായിട്ടുണ്ട്. കാരണം, രണ്ട് ലക്ഷത്തിൽ അധികം പേർ അവിടെ എത്തി എന്നാണ് ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ദൃക്സാക്ഷികളും മാധ്യമ പ്രവർത്തകരും പറയുന്നത്. ഈ പറയുന്നതിൽ വാസ്തവം ഉണ്ട് എന്നത് ആ ദൃശ്യങ്ങൾ കാണുന്ന ആർക്കും മനസ്സിലാക്കാൻ കഴിയുന്നതുമാണ്. മാത്രമല്ല, മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പങ്കെടുത്ത ഡി.എം.കെ റാലിക്ക് അനുവദിച്ച സ്ഥലം എന്ത് കൊണ്ട് ടി.വി.കെ ആവശ്യപ്പെട്ടിട്ടും നൽകിയില്ല എന്ന ചോദ്യത്തിനും ഭരണകൂടം മറുപടി പറയേണ്ടി വരും. ആ സ്ഥലത്ത് ഈ പരിപാടി നടന്നിരുന്നു എങ്കിൽ, ഒരു പരിധിവരെ റാലിക്ക് വന്ന ആളുകളെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നു എന്നാണ് വാദം.
SUMMARY: Karur Tragedy: TVK, CBI probe for alleged conspiracy