ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കെഡി പ്രതാപനെ ഇഡി കസ്റ്റഡിയില്‍ വിട്ട് കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഹൈറിച്ച് കമ്പനി ഡയറക്ടർ കെഡി പ്രതാപനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടത്. വിദേശത്തേക്ക് പ്രതാപൻ കടത്തിയ കള്ളപ്പണത്തെ കുറിച്ച് അറിയാൻ ഇന്നും നാളെയും പ്രതാപനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.
എന്നാല്‍, ഒരു ദിവസത്തേക്കാണ് കോടതി പ്രതാപനെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ഹൈറിച്ച് മള്‍ട്ടിലെവല്‍ മാർക്കറ്റിംഗ് ശൃംഖലയില്‍ പങ്കാളികളായ നിക്ഷേപകരുടെയും പ്രതാപൻറെ ഭാര്യ ശ്രീനയുടെയും ചോദ്യം ചെയ്യല്‍ ഇഡി പൂർത്തിയാക്കിയിരുന്നു. ഇവരില്‍ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതാപനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം.
നിലവില്‍ എറണാകുളം ജില്ലാ ജയിലില്‍ റിമാൻഡിലാണ് പ്രതാപൻ. നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കള്ളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നും ഇത് കണ്ടെത്താൻ കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.
TAGS : HIGHRICH സകം | COUSTDY | KERALA
SUMMARY : KD Prathapan in ED custody in Highrich financial fraud case