കുവൈത്തിലെ ഫ്‌ളാറ്റിലെ തീപിടിത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ആണ് തീപിടിത്തം ഉണ്ടായത്. നിരവധി പേർക്ക് ഗുരുതര പരുക്കേറ്റു. കെട്ടിടത്തിന് അകത്ത് നിന്നാണ് 45 മൃതദേഹങ്ങള്‍ കിട്ടിയത്.
നാല് പേർ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇതില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു. കാസറഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34) ആണ് മരിച്ച ഒരാൾ. പത്ത് വർഷമായി കുവൈത്തില്‍ ജോലി ചെയ്യുന്നയാളാണ് രഞ്ജിത്ത്. മറ്റൊരാൾ കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33) ആണ് മരിച്ചത്. എൻബിടിസി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. പരുക്കേറ്റ ആറ് മലയാളികള്‍ ഐസിയുവില്‍ കഴിയുകയാണ്.
നിരവധി തമിഴ്‌നാട്ടുകാരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. 196 പേരായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. പുലർച്ചെ പ്രാദേശിക സമയം ആറു മണിയോടെ ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു.
പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ക്ക് പരുക്കേറ്റത്. നിരവധി പേർ ഗുരുതര പരുക്കുകളോടെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളില്‍ ചികിത്സയിലാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
TAGS: KUWAIT| FIRE|
SUMMARY: