കാഠ്മണ്ഠു: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നേപ്പാളിൽ കനത്ത നാശനഷ്ടമുണ്ടാക്കി. ഇതുവരെ 51 പേർ മരിച്ചു. തുടർച്ചയായി ശക്തമായ മഴ പെയ്ത ഇലാം ജില്ലയിലെ കോളി പ്രവിശ്യയിൽ മാത്രം 37 മരണം റിപ്പോർട്ട് ചെയ്തു. ഉദയപൂരിൽ രണ്ടും പഞ്ച്തറിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇടിമിന്നലേറ്റ് റൗതാഹതിൽ മൂന്ന് പേരും ഖോതാങ് ജില്ലയിൽ രണ്ട് പേരും മരിച്ചു. പഞ്ച്തറിൽ റോഡ് തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. അഞ്ച് പേരെ കാണാതായി. ലാംഗ്താങ് മേഖലയിലെ ട്രക്കിങിന് പോയ 16 പേരിൽ നാലുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
നേപ്പാൾ സൈന്യം, ആംഡ് പോലീസ് ഫോഴ്സ്, ദേശീയ ദുരന്ത അപകടസാധ്യത കുറയ്ക്കൽ നിയന്ത്രണ അതോറിറ്റി (എൻഡിആർആർഎംഎ) എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടകുന്നത്. ഹെലികോപ്ടറിൽ ഗർഭിണിയെ ഉൾപ്പെടെ നാല് പേരെ ഇലാം ജില്ലയിൽനിന്ന് രക്ഷിച്ച് ധരൺ മുൻസിപ്പാലിറ്റിയിലേക്ക് മാറ്റി.
കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ബാഗ്മതി, കിഴക്കൻ റാപ്തി നദികൾക്ക് ചുറ്റുമുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മോശം കാലാവസ്ഥയും തുടർച്ചയായ കനത്ത മഴയും കാരണം രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. നേപ്പാളിന് എല്ലാ സഹായവും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
SUMMARY: Landslides in Nepal after heavy rains: 51 dead