ബെംഗളൂരു: സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവീസിന് അനുമതി നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്ത്. ബൈക്ക് ടാക്സിക്കാരുടെ സംഘടനയായ നമ്മ ബൈക്ക് ടാക്സി അസോസിയേഷനാണ് കത്തയച്ചത്. ബൈക്ക് ടാക്സി ഓടിച്ചു ജീവിക്കുന്ന ഒരു ലക്ഷംപേരും വരുമാനം നിലച്ചിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. സുരക്ഷാപ്രശ്നങ്ങൾ അടക്കം സർക്കാർ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ പരിഹരിക്കാൻ മാർഗമുണ്ട്. നിരോധനത്തിന് പകരം സുരക്ഷ ഉറപ്പാക്കാനുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയോടും നിരോധനം നീക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്
ബൈക്ക് ടാക്സുകൾക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ടാക്സി കമ്പനികളുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം തള്ളിയതോടെയാണ് സംസ്ഥാനത്ത് ഇന്നലെ മുതൽ ബൈക്ക് ടാക്സി നിരോധനം നിലവിൽ വന്നത്. നിരോധനം നിലവിൽ വന്നെങ്കിലും ഒട്ടേറെ ബൈക്ക് ടാക്സികൾ ഇതു വകവയ്ക്കാതെ സർവീസ് നടത്തിയിരുന്നു. ഇതിനെതിരെ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. 103 ഓളം വാഹനങ്ങൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വരുംദിവസങ്ങളിൽ ബൈക്ക് ടാക്സിക്കെതിരെ കർശന പരിശോധന തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷനുകളുടേയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് ബൈക്ക് ടാക്സി നിരോധിച്ചത്.
SUMMARY: Letter to Rahul Gandhi seeking intervention to allow bike taxi service