ബെംഗളൂരു: മുഡ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു. മൈസൂരു ലോകായുക്ത ഓഫിസിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കേസിൽ പാർവതി രണ്ടാം പ്രതിയാണ്.
വ്യാഴാഴ്ച മൈസൂരു ലോകായുക്ത പോലീസ് സൂപ്രണ്ട് ടി. ജെ. ഉദേഷ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പാർവതിക്ക് നോട്ടീസ് അയച്ചിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഡയ്ക്ക് എത്ര തവണ നിവേദനം നൽകിയെന്നും, പകരം മറ്റേതെങ്കിലും സൈറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും ലോകായുക്ത അന്വേഷിക്കുന്നുണ്ട്. ഭൂമി ഇടപാടിൽ സിദ്ധരാമയ്യയുടെ പങ്കും ലോകായുക്ത പോലീസ് അന്വേഷിക്കുന്നുണ്ട്.
ഭൂമി തിരികെ നൽകുന്നത് സംബന്ധിച്ച് മുഡ കമ്മീഷണർക്ക് പാർവതി കത്ത് നൽകിയിട്ടുണ്ട്. മുഡ അഴിമതിക്കേസിൽ സിദ്ധരാമയ്യയ്‌ക്കെതിരെ ലോകായുക്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ ഇഡി ഇസിഐആർ ഫയൽ ചെയ്തതിന് പിന്നാലെയാണ് പാർവതിയുടെ നീക്കം. മുഡ അഴിമതിയിൽ ലോകായുക്ത സമർപ്പിച്ച എഫ്ഐആറിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതിയാണ്.
ഭാര്യ ബി.എം. പാർവതി, സിദ്ധരാമയ്യയുടെ മരുമകൾ മല്ലികാർജുന സ്വാമി, ഭൂമി ഉടമ ദേവരാജു എന്നിവരാണ് മറ്റ് പ്രതികൾ. സിദ്ധരാമയ്യക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്താനായി ഗവർണർ താവർചന്ദ് ഗെലോട്ട് നൽകിയ അനുമതി കർണാടക ഹൈക്കോടതി ശരിവച്ചതിന് പിന്നാലെയാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്.
TAGS: KARNATAKA | MUDA SCAM
SUMMARY: Lokayukta police quiz CM Siddaramaiah’s wife for 3 hours in MUDA site allotment case