തിരുവനന്തപുരം: എക്സൈസ് കമീഷണറായി എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ചുമതലയേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് നന്ദാവനത്തെ എക്സൈസ് ആസ്ഥാനത്ത് അദ്ദേഹമെത്തിയത്. ഗാർഡ് ഓഫ് ഓണർ നൽകി സേനാംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു.
എക്സൈസ് കമീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് അജിത്കുമാറിനെ അച്ചടക്കനടപടിയുടെ ഭാഗമായി എക്സൈസിൽ നിയമിച്ചത്. ശബരിമലയിലേക്കുള്ള ട്രാക്ടര്‍ യാത്രയില്‍ അജിത്കുമാറിനെതിരെ ഹൈകോടതി രൂക്ഷവിമർശനം നടത്തിയതോടെ എ.ഡി.ജി.പിക്ക് വീഴ്ചയുണ്ടെന്ന് സമ്മതിച്ച് സംസ്ഥാന പോലീസ് മേധാവി റവഡ ചന്ദ്രശേഖർ കഴിഞ്ഞ ജൂലൈ 21ന് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതി ഉത്തരവാണ് എ.ഡി.ജി.പി ലംഘിച്ചത്. ഉന്നത ഉദ്യോഗസ്ഥത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടി സേനക്ക് ആകെ അവമതിപ്പുണ്ടാക്കിയെന്നും വിഷയത്തിൽ സർക്കാറിന് ഉചിതമായ നടപടി സ്വീകരിക്കാമെന്നുമായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം.
SUMMARY: M.R. Ajithkumar takes charge as Excise Commissioner