ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ വന്‍നാശം വിതച്ച് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും. നിരവധി വീടുകള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലും പിന്നാലെ മണ്ണും കല്ലുമായി കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചുനീക്കിപോകുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.. നിരവധി പേര്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് കേള്‍ക്കാം. ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
🚨 Cloudburst Alert
Cloudburst reported in Dharali, near Harshil, Uttarkashi Uttarakhand.#Cloudburst #Uttarakhand #Dharali #Harshil #NaturalDisaster #IndiaWeather #DisasterAlert #Monsoon2025 #Uttarkashi #SDRF https://t.co/D64bgLqhWk pic.twitter.com/8p9PecvafO— Ashutosh Nautiyal (@ashutosh_0_7) August 5, 2025
ബഹുനില കെട്ടിടങ്ങളടക്കം തകർന്നു.അപകടത്തിൽ നാലുമരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായി.അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ഖീര്‍ ഗംഗാ മേഖലയില്‍ ശക്തമായ മേഘവിസ്‌ഫോടനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായത്. ഖിര്‍ഗഢിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ ധരാളി മാര്‍ക്കറ്റിലേക്ക് ഇരച്ചുകയറുകയും നിരവധി വീടുകളും സ്ഥാപനങ്ങളും ഒലിച്ചുപോവുകയുമായിരുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിവരം. തുടര്‍ച്ചയായി പെയ്യുന്ന മഴ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്.
സ്ഥലത്ത് എസ്ഡിആർഎഫ്, എൻഡിആർഎഫ്, ജില്ലാ ഭരണകൂടം തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാ ദൗത്യം നടന്നുകൊണ്ടിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വ്യക്തമാക്കി.
SUMMARY: Massive cloudburst in Uttarakhand; Hotels and homestays washed away in flash floods