മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂരുണ്ടെന്ന് സൂചന. യുവാവ് പാലാക്കാട് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സെപ്റ്റംബർ 4നാണ് വിഷ്ണുജിത്ത് വിവാഹാവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാൻ പാലക്കാട് പോയത്.
അതേസമയം കഞ്ചിക്കോട്ട് ഭാഗത്താണ് ടവർ ലൊക്കേഷൻ അവസാനമായി രേഖപ്പെടുത്തിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കസബ വാളയാർ പോലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ മലപ്പുറം ജില്ലാ സൂപ്രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. രണ്ട് സംഘങ്ങളായിട്ടാണ് പോലീസ് പരിശോധന നടത്തുന്നത്.
വിഷ്ണുജിത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. മലപ്പുറം മങ്കട പള്ളിപ്പുറം കുറന്തല വീട്ടില്‍ ശശീന്ദ്രന്റെ മകൻ വിഷ്ണുജിത്തിനെയാണ് (30) 4 ദിവസം മുമ്പ് കാണാതായത്.
മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഇന്നലെ വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ബുധനാഴ്ച രാവിലെയാണു വിഷ്ണുജിത്ത് വീട്ടില്‍നിന്നു പോയത്. വിവാഹത്തിനായി കുറച്ച് പണം സംഘടിപ്പിക്കാൻ പാലക്കാട് പോയതാണെന്ന് വീട്ടില്‍ വിളിച്ചറിയിച്ചു. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് യുവാവ്.
പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടില്‍ തങ്ങിയ ശേഷം പിറ്റേന്ന് മടങ്ങിയെത്താമെന്ന് രാത്രി എട്ടരയോടെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മറ്റ് വിവരങ്ങള്‍ ഉണ്ടായില്ല. തിരിച്ച് വിളിച്ചപ്പോള്‍ പരിധിക്ക് പുറത്ത്. തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് പോലീസില്‍ പരാതി നല്‍കിയത്.
TAGS : MALAPPURAM | MISSING CASE
SUMMARY : Missing fiance incident; Hinted to be in Coimbatore













