തൃശൂർ: നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കുഴിച്ചിട്ട സംഭവത്തിൽ ഒരു കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് പോലീസ്. രണ്ടാമത്തെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നും ആദ‍്യത്തെ കുഞ്ഞ് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങി വയറ്റിനുള്ളിൽ വച്ച് തന്നെ മരിച്ചതായും കുട്ടികളുടെ അമ്മ വെള്ളിക്കുളങ്ങര സ്വദേശി അനീഷ ചോദ്യം ചെയ്യലില്‍ മൊഴി നൽകി.
വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ടങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ആമ്പലൂര്‍ സ്വദേശിയായ ഭവിനെന്ന യുവാവ് പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തിയത് ഇന്ന് പുലര്‍ച്ചെയാണ്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. 2021 ലായിരുന്നു ആദ്യ പ്രസവം. കുട്ടി പ്രസവത്തില്‍ മരിച്ചു. ആദ‍്യത്തെ കുട്ടിയെ കുഴിച്ചിട്ടതും അമ്മ തന്നെയെന്ന് പോലീസ് പറയുന്നു. രണ്ടാമത്തെ കുഞ്ഞിന്‍റെ മൃതദേഹം അമ്മയായ അനീഷ പിതാവായ ഭവിന് കൈമാറുകയും ഇയാൾ കുഴിച്ചിടുകയുമായിരുന്നു. കൊലപാതക വിവരം ഭവിന് അറിയാമായിരുന്നതായി പോലീസ് സംശയിക്കുന്നു.
പിന്നീട് 2024ലാണ് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. യുവതിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വെച്ചായിരുന്നു പ്രസവം. കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹവുമായി യുവതി സ്‌കൂട്ടറില്‍ ഭവിന്റെ വീട്ടില്‍ എത്തി. ഭവിന്റെ വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിട്ടു.ഇരു മൃതദേഹങ്ങളില്‍ നിന്നും അസ്ഥികള്‍ എടുത്ത് സൂക്ഷിച്ചത് ഭവിന്‍ ആണ്. ഈ വിവരം സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. മരിച്ച കുട്ടികള്‍ക്ക് അന്ത്യകര്‍മ്മം ചെയ്യാനാണ് അസ്ഥി സൂക്ഷിച്ചതെന്ന് ഭവിന്‍ അനീഷയെയും വിശ്വസിപ്പിച്ചു. അനീഷയുമായുള്ള ബന്ധം പിരിയേണ്ടിവന്നാല്‍ അസ്ഥികള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്താം എന്നും പ്രതി കരുതിയിരുന്നു.
അനീഷയും ഭവിനും തമ്മില്‍ 2020 മുതലാണ് അടുപ്പം ആരംഭിച്ചത്. പിന്നീട് ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടയിലാണ് കുട്ടികള്‍ ജനിക്കുന്നത്. 2024 ഓടെ ഇരുവരും തമ്മില്‍ അകന്നു. ഇതേചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഭവിന്‍ അസ്ഥിയുമായി സ്റ്റേഷനില്‍ എത്തിയത്.
SUMMARY: Newborn baby burial incident; Police call death of second child murder