ന്യൂഡൽഹി: മദ്യ നയ അഴിമതി കേസില്‍ സി.ബി.ഐ അറസ്റ്റിനെയും റിമാൻഡിനെയും ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി (എ.എ.പി) തലവനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാനും കെജ്രിവാളിനോട് കോടതി നിർദേശം നല്‍കി.
സിബിഐയുടെ അറസ്റ്റ് നിയമപരമാണെന്ന് കോടതി വിലയിരുത്തി. ഇതോടെ കെജ്രിവാളിന്റെ ജയില്‍വാസം നീളും. കെജ്രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി. മദ്യനയ അഴിമതിയുടെ സൂത്രധാരൻ കെജ്രിവാൾ ആണെന്ന വാദം ഉയർത്തിയായിരുന്നു അന്വേഷണ ഏജൻസി അദ്ദേഹത്തിന്റെ ജാമ്യഹർജിയെ എതിർത്തത്.
ജാമ്യം ലഭിക്കുന്ന പക്ഷം കെജ്രിവാൾ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. എഴഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലില്‍ കഴിയവേ ജൂണ്‍ 26നാണ് സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്.
TAGS : ARAVIND KEJIRIWAL | HIGH COURT
SUMMARY : No bail for Kejriwal; The Delhi High Court rejected the petition