ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം. പുതിയ ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.
വിനീഷ് വിശ്വനാഥിന്റെ ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ എന്ന മലയാള സിനിമയിലെ സ്കൂൾ രംഗങ്ങളാണ് പുതിയ പരിഷ്കാരത്തിന് പ്രചോദനമായത് എന്നാണ് സൂചന. തമിഴ്നാട്ടിലും ഇത് ചർച്ചയായിരുന്നു.തിരുവനന്തപുരത്തെ ഒരു അപ്പർ പ്രൈമറി സ്കൂളിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥ പറയുന്നതാണ് സിനിമ. ഒരു ക്ലാസിലെ പരമ്പരാഗത വരി അടിസ്ഥാനമാക്കിയുള്ള ഇരിപ്പിട ക്രമീകരണം എങ്ങനെ ഒഴിവാക്കുന്നു എന്ന് സിനിമയില്‍ കാണിക്കുന്നുണ്ട്.
സിനിമ കൊണ്ടുവന്ന പ്രമേയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെ, ഫ്രണ്ട് ബെഞ്ചേഴ്‌സ് ബാക്ക് ബെഞ്ചേഴ്‌സ് വിവേചനം അവസാനിപ്പിക്കാന്‍ ഒന്നിലേറെ സ്‌കൂളുകള്‍ തീരുമാനിക്കുകയായിരുന്നു. ബാക്ക് ബെഞ്ച് സമ്പ്രദായം ഉപേക്ഷിച്ച ഈ സ്‌കൂളുകള്‍ കുട്ടികളെ വട്ടത്തില്‍ ഇരുത്തുന്ന രീതിയില്‍ ഇരിപ്പിടം പരിഷ്‌കരിച്ചു. അധ്യാപകര്‍ക്ക് എല്ലാ വിദ്യാര്‍ഥികളിലേക്കും ഒരു പോലെ കണ്ണെത്തുമെന്നതാണ് ഇതിലെ പ്രധാന പ്രത്യേകത.
കഴിഞ്ഞ മാസം ഒടിടി പ്ലാറ്റ്‌ഫോമിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം കേരളത്തിലെ നിരവധി സ്‌കൂളുകൾ ഈ രീതി സ്വീകരിച്ചു. കുറഞ്ഞത് ആറ് സ്‌കൂളുകളെങ്കിലും ഇത് അവതരിപ്പിച്ചിട്ടുണ്ട്. അവർ ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ടാഗ് ചെയ്തപ്പോൾ ഞങ്ങൾ വിവരം അറിഞ്ഞുവെന്നും സംവിധായകൻ വിനീഷ് പറഞ്ഞു.
SUMMARY: No more back benches in Tamil Nadu; Children’s seats to be made semi-circular