കൊച്ചി: മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് യാത്രാമൊഴി നല്‍കി കേരളം. ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ‘എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ’ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.
സർക്കാരിന്‍റെ പ്രതിനിധിയായി മന്ത്രി പി. പ്രസാദ് സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകൾ ശ്രീനിവാസനെ യാത്രയാക്കാനെത്തിയിരുന്നു. സംസ്കാര ചടങ്ങുകൾക്കു മുമ്പ്, അദ്ദേഹത്തിന്‍റെ ഉറ്റ സുഹൃത്ത് കൂടിയായ സംവിധായകൻ സത്യൻ അന്തിക്കാട് “എല്ലാവർക്കും നന്മ നേരുന്നു’ എന്ന കുറിപ്പും ഒരു പേനയും ചിതയിൽ വച്ചു.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.
ഇന്നലെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് ശ്രീനിവാസന്‍ വിട പറഞ്ഞത്. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1977ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.’ഓടരുതമ്മാവാ ആളറിയാം’ ആണ്അദ്ദേഹത്തിന്റെ ആദ്യ തിരക്കഥ. മലയാളിയുടെ സാമൂഹ്യ ജീവിതവും വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഇതുപോലെ സിനിമയില്‍ പകര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനും നടനും വേറെയുണ്ടാവില്ല എന്നുതന്നെ നിസംശയം പറയാം.
SUMMARY: Now remember, Kerala bids farewell to Sreenivasan with tears














