വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റിന്‍റേതാണ് തീരുമാനം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടി ആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായാണ് ടിആര്‍എഫ്.
ആഗോള ഭീകരസംഘടനയുടെയും വിദേശ ഭീകരസംഘടനയുടെയും പട്ടികയിലും ടി.ആർ.എഫിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീകരതയെ നേരിടുന്നതിൽ ട്രംപ് ഭരണകൂടത്തിന്‍റെ പ്രതിബദ്ധതയാണ് നടപടിയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ടി.ആർ.എഫിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തിൽ ഇന്ത്യ നടത്തിയ നീക്കത്തിന്‍റെ വിജയം കൂടിയാണ് ഭീകരസംഘടനയായുള്ള പ്രഖ്യാപനം. ഭീകരാക്രമണത്തിന് പിന്നിൽ ടി.ആർ.എഫ് ആണെന്ന് തെളിവ് ലഭിച്ചതിന് പിന്നാലെ ഇക്കാര്യം ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ ഉന്നയിച്ചിരുന്നു.
SUMMARY: Pahalgam terror attack; US declares The Resistance Front a terrorist organization