പാലക്കാട്: വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ പോളിങ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറ് വരെയാണ്. രണ്ട്മണിയോടെ പോളിങ് ശതമാനം 50 പിന്നിട്ടു.വോട്ടെടുപ്പിന്റെ ആദ്യ രണ്ടു മണിക്കൂറുകള്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയതെങ്കില്‍ രാവിലെ പത്തുമണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞിരുന്നു. പാലക്കാട് 54.6% , പിരായിരി 51.2% , മാത്തൂര്‍ 55.3% , കണ്ണാടി 54.3 % എന്നിങ്ങനെയാണ് പോളിങ് ശതമാനം. 23നാണ് ഫലപ്രഖ്യാപനം.
രാഹുല്‍ മാങ്കൂട്ടത്തില്‍ (യു ഡി എഫ്), ഡോ. പി സരിന്‍ (എല്‍ ഡി എഫ്), സി കൃഷ്ണകുമാര്‍ (എന്‍ ഡി എ) ഉള്‍പ്പെടെ പത്ത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന് അപരന്‍മാരായി രണ്ട് പേരുണ്ട്.
മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള്ള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. കോൺഗ്രസ് വിട്ടുവന്ന പി സരിനെ മികച്ച രീതിയിലാണ് പാർട്ടി പാലക്കാടിൽ പ്രതിഷ്ഠിച്ചത്. കർഷകർ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തിൽ ഇപ്രാവശ്യം ജയിച്ചുകയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയിൽ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക എന്നതും പ്രധാനമാണ്.2021ൽ മെട്രോമാൻ ഇ ശ്രീധരൻ നേടിയ വോട്ടുകളും മറികടന്ന്, നിയമസഭാ എന്ന ഒറ്റ ലക്ഷ്യത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്. സ്ഥാനാർഥി സി കൃഷ്ണകുമാർ പാലക്കാട്ടെ ജനങ്ങൾക്കിടയിൽ ജനകീയനുമാണ്. എന്നാൽ അവസാന നിമിഷം ഉണ്ടായ സംഘടനാപരമായ പ്രശ്നങ്ങളും, സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്കും പാർട്ടി അനുഭാവികളല്ലാത്ത വോട്ടർമാരെ എങ്ങനെ സ്വാധീനിക്കും എന്നതും പ്രധാനമാണ്.
നാല് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിംഗ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. 1,500ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള സ്ഥലങ്ങളിലാണ് ഓക്സിലറി ബൂത്തുകള്‍ തയ്യാറാക്കിയത്. ഏഴെണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. അവിടെ കേന്ദ്ര സുരക്ഷാ സേനക്കാണ് ചുമതല. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളാണ് കണ്‍ട്രോള്‍ റൂം. 1,94,706 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഇവരില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വോട്ടര്‍ പട്ടികയിലുണ്ട്.
<br>
TAGS : PALAKKAD | BY ELECTION
SUMMARY : Palakkad by-election; Polling crossed 50%