ഡൽഹി: ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) എത്തിയ ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ശനിയാഴ്ച വൈകിട്ടാണ് നരേന്ദ്ര മോദി ശുംഭാംശുവുമായി തത്സമയം സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇരുവരുടെയും സംഭാഷണം തത്സമയം സ്ട്രീം ചെയ്തു.
ശുക്ലയുടെ നേട്ടങ്ങളില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിക്കുകയും ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന പങ്ക് എടുത്തുകാണിക്കുകയും ചെയ്തു. ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തില്‍ ചെയ്യാനൊരുങ്ങുന്ന ശാസ്ത്ര ദൗത്യങ്ങളെ കുറിച്ചും മറ്റും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.
ഇന്ന്, നിങ്ങള്‍ നമ്മുടെ മാതൃരാജ്യത്തില്‍ നിന്ന് അകലെയാണ്, പക്ഷേ നിങ്ങള്‍ ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നയാളാണ്. പ്രധാനമന്ത്രി ശുഭാംശു ശുക്ലയോട് പറഞ്ഞു.ഇത് ഞാന്‍ ഒറ്റയ്ക്കുള്ള യാത്രയല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ യാത്രയാണ് പ്രധാനമന്ത്രിക്ക് നല്‍കിയ മറുപടിയില്‍ ശുക്ല പറഞ്ഞു.
ബഹിരാകാശത്തിന്റെ തന്റെ ആദ്യാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ബഹിരാകാശത്ത് നിന്ന് ഇതുവരെ എന്തൊക്കെ കണ്ടുവെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിനും ശുക്ല മറുപടി നൽകി. സൂര്യോദയവും സൂര്യാസ്തമയവും ഒരു ദിവസം 16തവണ ഞങ്ങൾക്ക് കാണാം. ഇവിടെ നിന്ന് നോക്കുമ്പോൾ ഭാരതം കാണാൻ സുന്ദരമാണ്. നമ്മുടെ രാജ്യം അതിവേഗം മുന്നോട്ടു പോകുകയാണെന്നും ശുംഭാംശു പറഞ്ഞു. ഗഗൻയാന് സ്വന്തം സ്പേസ് സ്റ്റേഷൻ, ചന്ദ്രയാൻ തുടങ്ങി എല്ലാത്തിലും ശുഭാംശുവിന്റെ അനുഭവങ്ങൾ രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് മോദി പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനും മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തിലെ അംഗവുമായ ശുഭാംശു ശുക്ല നിലവില്‍ ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് ശുക്ല. യുഎസ് ആസ്ഥാനമായ ആക്സിയം സ്പേസിന്റെ സ്വകാര്യ വാണിജ്യ ബഹിരാകാശ യാത്രയായ ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായാണ് ഐഎസ്‌എസിൽ കാലുകുത്തി ശുഭാംശു ചരിത്രം സൃഷ്ടിച്ചത്.
SUMMARY: PM speaks to Shubhamshu on the space station