ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാൻ തീരുമാനം. 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നല്‍കി. യാത്രക്കാരുടെ സുരക്ഷാ മുൻനിർത്തിയാണ് ഈ തീരുമാനം. തുടർച്ചയായി ഉണ്ടാകുന്ന റെയില്‍വേ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് സിസിടിവി കാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനം.
കഴിഞ്ഞദിവസം ചേർന്ന ഉന്നത തല യോഗത്തിലാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സിസിടിവി കാമറകള്‍ സ്ഥാപിക്കാൻ ഉള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്താൻ കോച്ചുകളില്‍ പൊതു ഇടങ്ങളില്‍ മാത്രമാകും കാമറകള്‍ സ്ഥാപിക്കുക. നാല് വാതിലുകള്‍ക്കും സമീപത്തായി നാല് കാമറകള്‍ ആകും കോച്ചുകളില്‍ ഉണ്ടാകുക.
എഞ്ചിനുകളില്‍ നാലു വശങ്ങളിലായി ഓരോ കാമറകളും സ്ഥാപിക്കും. ക്യാബിനുകളില്‍ ലോക്കോ പൈലറ്റുമാരുടെ ശബ്ദം രേഖപ്പെടുത്താൻ രണ്ട് ഡസ്ക് മൗണ്ടഡ് മൈക്രോ ഫോണുകളും ഘടിപ്പിക്കും. റെയില്‍വേ അപകടങ്ങളും മറ്റും ഉണ്ടാകുമ്പോൾ അന്വേഷണത്തില്‍ ഇത് ഏറെ പ്രയോജനകരമാകും എന്നാണ് കണക്കാക്കുന്നത്.
സ്വകാര്യത സംരക്ഷിക്കാനും സ്ഥിരം കുറ്റവാളികളെ തിരിച്ചറിയാനും കഴിയുന്ന 360° കവറേജ് ഉള്ള AI കാമറകള്‍ ആകും ട്രെയിനുകളില്‍ സ്ഥാപിക്കുക. നൂറു കിലോമീറ്ററിലേറെ വേഗതയില്‍ സഞ്ചരിക്കുമ്പോഴും കുറഞ്ഞ വെളിച്ചത്തില്‍ പോലും, മികച്ച ദൃശ്യങ്ങള്‍ ഉറപ്പുവരുത്താൻ കഴിയുന്നതാകും കാമറകള്‍ എന്ന് റെയില്‍വേ അറിയിച്ചു.
SUMMARY: Railways to install CCTV cameras in trains