ന്യൂഡൽഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സർ ക്രീക്ക് മേഖലയിലെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രശ്നങ്ങളുണ്ടാക്കുകയാണ്. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോവുന്നത് സർ ക്രീക്കിലൂടെയാണെന്ന് പാക്കിസ്ഥാൻ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അതിർത്തി നഗരമായ ഭുജിലെ മിലിട്ടറി ബേസിൽ സൈനികരുടെ ദസറ ആഘോഷത്തിൽ ജവാന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാക്കിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരണവും നടത്തിയിരുന്നു. പാക്കിസ്ഥാൻ ഈ മേഖലയിൽ ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാൽ അത് ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലഹോറിൽ വരെ എത്തിയത് ഓർമിപ്പിക്കുന്നു. കറാച്ചിയിലേക്കുള്ള റോഡ് സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇത് 2025ൽ പാക്കിസ്ഥാൻ ഓർക്കണം. സ്വാതന്ത്ര്യത്തിന് 78 വർഷത്തിനിപ്പുറവും പാക്കിസ്ഥാൻ സർ ക്രീക്കുമായി ബന്ധപ്പെട്ട തർക്കം ഉയർത്തുകയാണ്.
പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഇന്ത്യ നിരവധി തവണ ശ്രമിച്ചതാണ്. എന്നാൽ പാക്കിസ്ഥാന്റെ ഉദ്ദേശ്യമെന്താണെന്നു വ്യക്തമല്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ഗുജറാത്തിലെ റാൺ ഓഫ് കച്ചിനും പാകിസ്ഥാനും ഇടയിലുള്ള 96 കിലോമീറ്റർ നീണ്ടു കിടക്കുന്ന സെൻസിറ്റീവായ തന്ത്രപ്രധാന മേഖലയാണ് സർ ക്രീക്ക്. ഗുജറാത്തിലെ കച്ചിനെയും പാകിസ്ഥാനിലെ സിന്ദ് പ്രവിശ്യയെയും വേർതിരിക്കുന്ന മേഖലയാണിത്. ഏറ്റവും വലിയ ഫിഷിങ് സോണുകളിലൊന്നായ ക്രീക്കിൽ വലിയ എണ്ണ പ്രകൃതി വാതക ശേഖരവും ഉണ്ട്. ക്രീക്കിന്‍റെ മധ്യഭാഗത്തായാണ് അതിര്‍ത്തിയെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഴിമുഖത്തിന്‍റെ കിഴക്കേ തീരത്ത്, ഇന്ത്യയോട് ചേര്‍ന്നാണ് അതിര്‍ത്തിയെന്നാണ് പാക്കിസ്ഥാന്‍ വാദിക്കുന്നത്.
SUMMARY: Rajnath Singh warns Pakistan; Will give strong response to any provocation in Sir Creek region