ബെംഗളൂരു: ലൈംഗികാതിക്രമ പരാതിയിൽ പ്രജ്വൽ രേവണ്ണയുടെ സഹോദരനും ജനതാദൾ (സെക്കുലർ) എംഎൽസിയുമായ സൂരജ് രേവണ്ണ അറസ്റ്റിൽ. പാർട്ടി പ്രവർത്തകൻ നൽകിയ ലൈംഗിക പീഡനെ പരാതിയെ തുടർന്നാണ് കർണാടക പോലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്‌തത്. ജൂൺ 16ന് ഫാം ഹൗസിൽ വച്ച് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്‌ചയാണ് ഹാസൻ ജില്ലയിലെ ഹോളനരസിപുര പോലീസ് സ്റ്റേഷനിൽ ജെഡിഎസ് പ്രവർത്തകൻ പരാതി നൽകിയത്.
സൂരജ് രേവണ്ണ കുറ്റം നിഷേധിച്ചു. തന്നിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ വ്യാജ പരാതി നൽകിയെന്നാണ് സൂരജ് രേവണ്ണയുടെ ആരോപണം. സൂരജിന്റെ അടുത്ത സഹായി ശിവകുമാറിൻ്റെ പരാതിയിൽ വെള്ളിയാഴ്‌ച പാർട്ടി പ്രവർത്തകനും ഇയാളുടെ ഭാര്യാസഹോദരനുമെതിരെ പോലീസ് കേസെടുത്തിരുന്നു. സൂരജ് രേവണ്ണയോട് ഇയാൾ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും പിന്നീട് ഇത് മൂന്ന് കോടിയായി കുറച്ചതായും ആരോപണമുണ്ട്. എച്ച്.ഡി. രേവണ്ണയുടെ മൂത്തമകനാണ് സൂരജ് രേവണ്ണ.
നിലവിൽ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിലാണ്. ഇവരുടെ അച്ഛൻ എച്ച്.ഡി. രേവണ്ണയും അമ്മ ഭവാനിയും ജാമ്യത്തിലാണ്. മകൻ പ്രജ്വലിൻ്റെ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
TAGS: KARNATAKA| PRAJWAL REVANNA
SUMMARY: Prajwal revannas brother sooraj revanna arrested