ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പത്താം പ്രതിയായ ആലപ്പുഴ പാലസ് വാർഡ് വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസി(52)ന് വധശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവായി. കേസിലെ 14 പ്രതികളെ 2024 ജനുവരി 30-ന് കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. അന്ന് വിചാരണ പൂർത്തിയാക്കി വിധിപറഞ്ഞ ഘട്ടത്തിൽ നവാസ് സുഖമില്ലാതെ ആശുപത്രിയിലായിരുന്നതിനാൽ ശിക്ഷ പറഞ്ഞിരുന്നില്ല.
വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയ പ്രതിയെ കോടതി വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. 2021 ഡിസംബർ 19-ന് രാവിലെ ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ ഡിവൈഎസ്‌പി ആയിരുന്ന എൻ.ആർ. ജയരാജാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ ഹാജരായി
എസ്‌ഡിപിഐ സംസ്ഥാനസെക്രട്ടറി അഡ്വ. കെ എസ് ഷാനെ 2021 ഡിസംബർ 18ന് രാത്രി ആർഎസ്‌എസുകാർ കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് പിറ്റേ ദിവസം പുലർച്ചെ രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽക്കയറി വെട്ടിക്കൊന്നത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് രഞ്ജിത്ത് ശ്രീനിവാസനെ അതിക്രൂരമായി കൊലപ്പെടുത്തിയത് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
ആലപ്പുഴ ഡിവൈഎസ്‌പിയായിരുന്ന എൻ ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങൾ, ശാസ്ത്രീയതെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ, കൊലപ്പെടുത്തേണ്ടവരുടെ പട്ടിക പ്രതികൾ തയ്യാറാക്കിയത് തുടങ്ങിയ തെളിവുകളും കേസിൽ നിർണായകമായി.
SUMMARY: Ranjith Sreenivasan murder case: Tenth accused gets death sentence