കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. രാവിലെ ജയില്‍ അധികൃതര്‍ സെല്‍ പരിശോധിച്ചപ്പോള്‍ ഗോവിന്ദച്ചാമിയെ കാണാനില്ലായിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിലാണ് ജയില്‍ ചാടിയെന്ന വിവരം സ്ഥിരീകരിച്ചത്.
ജയില്‍ അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. വെള്ള ഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന പ്രതിയുടെ പുതിയ ചിത്രവും ജയില്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പോലീസ് പ്രദേശത്ത് വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ട്
ഒരു കൈ മാത്രമുള്ള ഇയാള്‍ അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയുടെ ശിക്ഷ സുപ്രീം കോടതിയാണ് ജീവപര്യന്തമായി കുറച്ചത്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊര്‍ണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ ക്രൂരമായി ആക്രമിക്കപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു.
തൃശൂർ അതിവേഗ കോടതിയും കേരള ഹൈക്കോടതിയും ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീം കോടതി ജീവപര്യന്തമായി കുറക്കുകയായിരുന്നു. 2016-ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്.
SUMMARY: Rape and murder case accused Govindachamy escapes from jail