ഡല്‍ഹി: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ആജീവനാന്ത ജീവപര്യന്തം. കൊല്‍ക്കത്തയിലെ സിയാല്‍ദാ അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി അമ്പതിനായിരം രൂപ പിഴയടക്കാനും കോടതി വിധിച്ചു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വാദം കോടതി തള്ളി. താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നും പ്രതി സഞ്ജയ് റോയ് കോടതിയില്‍ പറഞ്ഞു. കേസില്‍ 50 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. കേസില്‍ കൊല്‍ക്കത്ത പോലിസിലെ സിവിക് വോളന്റിയറായ സഞ്ജയ് റോയിയെ ആഗസ്റ്റ് 10 ന് അറസ്റ്റ് ചെയ്തു. ഇരയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ സെറ്റിലൂടെയാണ് പോലിസ് പ്രതിയെ തിരിച്ചറിഞ്ഞത്.
സഞ്ജയ് റോയ് സെമിനാര്‍ ഹാളിലേക്ക് പ്രവേശിക്കുന്നത് സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. കുറ്റകൃത്യം രാജ്യവ്യാപകമായ രോഷത്തിനിടയാക്കിയിരുന്നു. ഇരയ്ക്ക് നീതി ലഭിക്കണമെന്നും സര്‍ക്കാര്‍ നടത്തുന്ന ആശുപത്രികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലും രാജ്യത്തുടനീളവും ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്യത്തിലുള്ള വലിയ പ്രതിഷേധം അരങ്ങേറി.
TAGS : RG KAR
SUMMARY : RG Kar Medical College rape and murder; Accused sentenced to life imprisonment