കൊച്ചി: സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശബരിമല വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ പരാജയം. വിമാനത്താവളത്തിനായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1200 ഏക്കർ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു,
2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാല്‍ ഈ കേസില്‍ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതില്‍ സോഷ്യല്‍ ഇംപാക്‌ട് അസസ്‌മെന്റ് യൂണിറ്റും, എക്സ്പെർട്ട് കമ്മിറ്റിയും, സർക്കാരും പരാജയപ്പെട്ടെന്നും ഉത്തരവില്‍ പറയുന്നു.
ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം കോടതി തള്ളി. എന്തൊക്കെ വികസനമാണ് ഉദ്ദേശിക്കുന്നതെന്നോ അതിന് എത്ര ഭൂമി വേണമെന്നോ റിപ്പോർട്ടുകളില്‍ കൃത്യമായി പറഞ്ഞിട്ടില്ല. സോഷ്യല്‍ ഇംപാക്‌ട് അസസ്‌മെന്റ് റിപ്പോർട്ട്, വിദഗ്ധ സമിതി റിപ്പോർട്ട്, സർക്കാർ ഉത്തരവ് എന്നിവയിലെ ഭൂമിയുടെ അളവ് സംബന്ധിച്ച ഭാഗങ്ങള്‍ റദ്ദാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനവും റദ്ദാക്കി.
SUMMARY: Sabarimala airport land acquisition: High Court quashes notification














