കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ പ്രസംഗം അടിസ്ഥാനരഹിതവും വിവാദപരവുമെന്ന പരാതിയിലാണ് റിപ്പോർട്ട് തേടിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ ആണ് പരാതി നല്‍കിയത്.
2018ല്‍ എം സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. ആദ്യം കൊല്ലം വെസ്റ്റ് പോലീസിലാണ് പരാതി നല്‍കിയത്. എന്നാല്‍ കേസ് എടുക്കാൻ തയാറാകാത്തതിനെത്തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കി. സിറ്റി പോലീസ് കമ്മീഷണറും കേസ് എടുക്കാത്തതിനെത്തുടർന്ന് വിഷ്ണു കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ റിപ്പോർട്ട് തേടിയിരിക്കുന്നത്.
മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തില്‍ പ്രളയമായി നദികളിലൂടെ ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നുമടങ്ങുന്നതായിരുന്നു സ്വരാജിന്റെ പ്രസംഗം. ഇത് വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയില്‍ പറയുന്നു.
SUMMARY: Sabarimala women’s entry; Report sought on M. Swaraj’s speech














