തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട പി സരിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സരിന്‍റേത് ആസൂത്രിത നീക്കമാണെന്നും ഇപ്പോള്‍ പറയുന്നത് സിപിഎമ്മിന്‍റെ വാദങ്ങളാണെന്നും വിഡി സതീശൻ തുറന്നടിച്ചു. ബിജെപിയുമായി സരിൻ ആദ്യം ചര്‍ച്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയാകാൻ പറ്റുമോയെന്ന് സരിൻ നോക്കിയിരുന്നു. അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാകാൻ നോക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്.
മന്ത്രി എംബി രാജേഷ് എഴുതികൊടുത്തിട്ടുള്ള വാചകങ്ങളാണ് സരിൻ പറഞ്ഞിട്ടുള്ളത്. സിപിഎം നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച വാദങ്ങളാണ് ഇപ്പോള്‍ സരിൻ പറഞ്ഞിട്ടുള്ളത്. അതിനെ കാര്യമായിട്ട് കാണുന്നില്ല. ഞാന്‍ ധിക്കാരിയാണ് എന്നൊക്കെയാണ് പറഞ്ഞത്. എനിക്കൊരു വിരോധവുമില്ല അത് പറയുന്നതില്‍. മുതിര്‍ന്ന നേതാക്കളുമായി ആലോചന നടത്തിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനങ്ങള്‍ കണിശമായി നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. ഒരു ടീമായിട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഉമ്മൻചാണ്ടിയിൽ നിന്നും രമേശ് ചെന്നിത്തലയിൽ നിന്നും വ്യത്യസ്തമായ ശൈലിയാണ് തനിക്കുള്ളത്.ആ അർത്ഥത്തിൽ സരിൻ പറഞ്ഞ ചില കാര്യങ്ങൾ ശരിയാണ്. ചില ഘട്ടങ്ങളിൽ സംഘടനാ തീരുമാനങ്ങൾ നടപ്പാക്കാൻ കർക്കശ നിലപാട് താൻ സ്വീകരിക്കാറുണ്ട്. സതീശൻ പറഞ്ഞു.
മാധ്യമങ്ങളെ അറിയിച്ച ശേഷം തന്നെ കാണാൻ വന്നതിൽ സരിനെ അതൃപ്തി അറിയിച്ചിരുന്നു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പ് കാലത്ത് ചില ആസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ആസ്വാരസ്യങ്ങൾ പാർട്ടി സംഘടനയിൽ ഒരു പോറൽ പോലും ഉണ്ടാക്കിയില്ല. ബിജെപി സിപിഎം ധാരണകളെ തുറന്നു കാട്ടിയ ആളാണ് താൻ. എന്തുകൊണ്ടാണ് സരിനെ സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കാതിരുന്നത് എന്ന് ഇന്നലത്തെ സരിൻ്റെ വാർത്താസമ്മേളനം കണ്ട ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട് എന്നും സതീശൻ പറഞ്ഞു.
<BR>
TAGS : VD SATHEESAN | P SARIN
SUMMARY : Sarin approached CPM when BJP gave up. VD Satheesan with his reply