യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനും സഹഭാരവാഹികള്‍ക്കും സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസില്‍ കോടതി ജാമ്യം അനുവദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പിഴ അടയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. സമര പരിപാടികളുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തരുതെന്ന് കോടതി നിർദ്ദേശിച്ചു.
തിരുവനന്തപുരം മൂന്നാം ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ പരിഗണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോടതി വിശദമായി വാദം കേട്ടിരുന്നു. പ്രതികള്‍ സമരങ്ങള്‍ക്കിടയില്‍ തുടർച്ചയായി പൊതുമുതല്‍ നശിപ്പിക്കുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ മാത്രം രാഹുലിനെതിരെ മൂന്ന് പിഡിപി കേസുകള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പ്രതികള്‍ അക്രമം നടത്തിയിട്ടില്ലെന്നും പോലീസ് ആണ് അക്രമം കാണിച്ചെന്നുമായിരുന്നു എതിർവാദം. മാർച്ചിലെ സംഘർഷത്തില്‍ 11 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസെടുത്തിരുന്നു. പിവി അൻവറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച്.
TAGS : RAHUL MANKUTTATHIL | BAIL
SUMMARY : Secretariat March; Bail for Rahul Mangoothil