കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലാണ് രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനാണ് താന്‍ ഹാജരായതെന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രഞ്ജിത്തിനെ ചോദ്യം ചെയ്തത്.
ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ പീഡനപരാതി നല്‍കിയത്. സിനിമ ഓഡിഷനെന്ന പേരില്‍ കൊച്ചിയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നായിരുന്നു പരാതി. എന്നാല്‍, രഞ്ജിത്തിനെതിരായ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതായതിനാലായിരുന്നു നടപടി.
രഞ്ജിത്തിന്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാന്‍ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. ഓണ്‍ലൈന്‍ വഴി പ്രത്യേക അന്വേഷണസംഘം മുമ്പാകെ നടി മൊഴിയും നല്‍കിയിരുന്നു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ച് സിനിമയുടെ ഓഡിഷനെത്തിയ നടിയുടെ കൈകളും വളകളിലും സ്പര്‍ശിക്കുകയും പിന്നീട് കഴുത്തിലും മുടിയിലും സ്പര്‍ശിക്കുകയും ചെയ്തു, തന്നോട് അപമര്യാദയായി പെരുമാറി എന്നുമായിരുന്നു നടിയുടെ പരാതി.
അതിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള തീരദേശ ഐ.ജി. ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ കേസുണ്ട്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. 30 ദിവസത്തെ മുൻകൂർ ജാമ്യമാണ് കോടതി അനുവദിച്ചത്.
TAGS : SEXUAL HARASSMENT | RANJITH
SUMMARY : Sexual assault case; Investigation team questions director Ranjith