ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി നടിയും നിർമാണ പങ്കാളിയുമായ മഞ്ജു വാര്യർക്ക് നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്. ‘ഫൂട്ടേജ്’ എന്ന സിനിമാ ചിത്രീകരണത്തിനിടെ ശീതളിന് പരുക്കേറ്റിരുന്നു. ഇത് മതിയായ സുരക്ഷയൊരുക്കാത്തതിനെ തുടർന്നാണെന്നും 5.75 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.
പരുക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിർമാണ കമ്പനി പല ഘട്ടങ്ങളിലായി നല്‍കിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണെന്നും നോട്ടീസില്‍ പറയുന്നു. മഞ്ജുവിനും നിർമാണ കമ്പനിയായ മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
മഞ്ജു വാര്യർ അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഇതില്‍ അപകടം പിടിച്ച ഒരു സീൻ ഉണ്ടായിരുന്നു. ഇത് ചെയ്യാൻ മതിയായ സുരക്ഷ ഒരുക്കിയില്ല. ഒന്നിലേറെ തവണ ഈ സീൻ ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതുമൂലം പരുക്കേറ്റെന്നാണ് നോട്ടീസില്‍ പറയുന്നത്.
ആശുപത്രിയില്‍ കൊണ്ടുപോകാൻ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നെന്നും നോട്ടീസില്‍ ആരോപിക്കുന്നു. നേരിട്ട് നിർമാതാക്കളെ സമീപിച്ചിട്ടും അനുകൂല നിലപാടുണ്ടാകാതെ വന്നതോടെയാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് ശീതളിന്റെ അഭിഭാഷകൻ രഞ്ജിത് മാരാർ പ്രതികരിച്ചു. അതേസമയം, ഇന്നാണ് ‘ഫൂട്ടേജ്’ സിനിമ തീയേറ്ററിലെത്തുന്നത്.
TAGS : MANJU WARRIER | FILM | NOTICE
SUMMARY : No security was provided at the shooting location; Actress Sheetal Thambi has sent a lawyer notice to Manju Warrier