ന്യൂഡൽഹി: മദ്യനയക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഡൽഹി ഹൈകോടതി ജാമ്യം നിരസിച്ചതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉന്നത ബന്ധമുള്ള വ്യക്തിയാണെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വാദം കണക്കിലെടുത്താണ് ഹൈകോടതി ജാമ്യം നിഷേധിച്ചത്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലാകുന്ന ആദ്യ ആം ആദ്മി പാർട്ടി നേതാവാണ് സിസോദിയ.
മദ്യനയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് മാർച്ച് 9 ന് അദ്ദേഹത്തെ ഇഡിയും അറസ്റ്റ് ചെയ്തിരുന്നു. 2023 ഫെബ്രുവരി 28ന് ഡൽഹി മന്ത്രിസഭയിൽ നിന്ന് സിസോദിയ രാജിവച്ചു.
ഇതേ കേസിൽ ഇക്കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നേടിയ കെജ്രിവാൾ ഞായറാഴ്ച തിഹാർ ജയിലിൽ തിരിച്ചെത്തി.
2021ൽ ഡൽഹി സർക്കാർ നടപ്പാക്കിയ മദ്യനയത്തിൽ വ്യാപക ക്രമക്കേട് നടന്നതായാണ് കേസ്. ഏതാനും വ്യവസായികൾക്കു മാത്രം ലൈസൻസ് ലഭിക്കത്തക്ക വിധത്തിൽ മദ്യനയം രൂപപ്പെടുത്താൻ എ.എ.പി സർക്കാറിലെ ഉന്നതർ കൈക്കൂലി സ്വീകരിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
<br>
TAGS: LIQUAR SCAM DELHI, MANISH SISODIA, AAP
KEYWORDS: Sisodia’s bail plea will be heard today