ബെംഗളൂരു: മാണ്ഡ്യ നാഗമംഗലയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെയ്ക്കും, പ്രതിപക്ഷ നേതാവ് ആർ. അശോകയ്ക്കുമെതിരെ കേസെടുത്തു. നാഗമംഗല ടൗൺ പോലീസ് സ്റ്റേഷനിൽ 45കാരനായ പോലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.
ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹത്തിന് നേരെ അക്രമികൾ കല്ലും ചെരിപ്പും എറിഞ്ഞു, 25 ലധികം കടകൾ കത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാൽ ഇവർ നിരപരാധികളാണെന്നും ചില മാതാവിഭാഗത്തെ സർക്കാർ രക്ഷിക്കുകയാണെന്നുമായിരുന്നു ശോഭ കരന്ദ്‌ലജെയുടെ ആരോപണം. സമാനമായി അക്രമികളിൽ ചിലർ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതായി തെളിവുണ്ടെന്ന ആർ.അശോകയും പറഞ്ഞിരുന്നു. മനപൂർവം വിദ്വേഷം ഉണ്ടാക്കുന്നതിനാണ് ഇത്തരമൊരു പ്രസ്താവന ഇരുവരും പുറത്തിറക്കിയതെന്ന് പരാതിയിൽ ആരോപിച്ചു. അക്രമം മറ്റ് പ്രശ്നങ്ങൾ കാരണമായിരുന്നെന്നും, മതപരമായ കാരണങ്ങൾ ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
TAGS: KARNATAKA | BOOKED
SUMMARY: Shobha Karandlaje, Ashoka booked for “provocative statements” over Nagamangala violence