ചെന്നൈ: ചെന്നൈയിൽ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് കുത്തേറ്റു. ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. ബാലാജി ജഗനാഥനാണ് കുത്തേറ്റത്. അർബുദ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ച് വിഘ്‌നേഷ്(25) എന്നയാളാണ് ഡോക്ടറെ ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
രാവിലെ 10.15ഓടെ രോഗിയെന്ന് പറഞ്ഞ് എത്തിയ ഒരാളാണ് ഡോക്ടറെ കുത്തി പരുക്കേൽപ്പിച്ചതെന്നാണ് ആശുപത്രി ജീവനക്കാർ പറഞ്ഞത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിഘ്നേഷാണ് പ്രതിയെന്ന് കണ്ടെത്തിയത്. കൃത്യത്തിന് ശേഷം പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആശുപത്രി ജീവനക്കാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വിഘ്നേഷിന്‍റെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഘ്നേഷിന്റെ അമ്മ ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണമാണ് അമ്മയ്ക്ക് രോഗം ഭേദമാകാത്തതെന്ന് പറഞ്ഞാണ് കുത്തി പരുക്കേൽപ്പിച്ചത്. വിഘ്‌നേഷിനൊപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഹൃദ്രോഗി കൂടിയാണ് ഡോ. ബാലാജി. നെഞ്ചിന്റെ ഭാഗത്ത് കുത്തേറ്റ ഡോക്ടറെ ഉടൻ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിലാണെങ്കിലും ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
<BR>
TAGS : STABBED | CHENNAI
SUMMARY : Son stabs oncologist in Chennai’s neck for not giving adequate treatment to mother; arrest