ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഒക്ടോബർ 21ന് കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് പ്രജ്വല്‍ രേവണ്ണ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു.
പ്രജ്വല്‍ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തിയെന്ന പരാതിയുമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് മൂന്നിലധികം സ്ത്രീകള്‍ രംഗത്ത് വന്നത്. പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വിഡിയോകള്‍ ഹാസൻ മണ്ഡലത്തില്‍ പ്രചരിച്ചതിനു പിന്നാലെയാണ് വനിതാ കമീഷനും പോലീസിനും പരാതികൾ ലഭിച്ചത്.
എന്നാൽ ഇതുവരെ ലഭിച്ച പരാതികളിൽ എവിടെയും ബലാത്സംഗം നടന്നതായി നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന് പ്രജ്വൽ രേവണ്ണയുടെ അഭിഭാഷകൻ മുകുള്‍ രോഹത്ഗി കോടതിയിൽ വാദിച്ചു. അതേസമയം ലൈംഗികാതിക്രമം നടന്നതായാണ് പരാതികൾ ലഭിച്ചതെന്നും, എഫ്ഐആറിന്റെ പകർപ്പ് കൃത്യമായി വിലയിരുത്തണമെന്നും ബെഞ്ച് വ്യക്തമാക്കി.
കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രജ്വൽ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസും കർണാടക പോലീസ് പുറത്തിറക്കിയിരുന്നു. ഇക്കഴിഞ്ഞ മെയ് 31ന് ജർമനിയില്‍ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഉടൻ പ്രജ്വലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
TAGS: KARNATAKA | PRAJWAL REVANNA
SUMMARY: Supreme court denies bail to Prajwal revanna on sexault assault case